Saturday, 21 April 2012

കണക്ക്

പകലുകളില്‍ കണക്ക്
ഒരു കൂട്ടാളിയായിരുന്നു.
ആകെത്തുകയില്‍ നിന്ന്
അനുമോദനങ്ങളിലേക്കുള്ള യാത്രയില്‍
ഏറെ രസിപ്പിച്ചിരുന്നു.
ഇരുള്‍ പരക്കുമ്പോള്‍
പ്രശാന്തിയില്‍ നിന്ന് അത്
കരാളതയിലേക്ക് കൂടുമാറും.
പൂമുഖവാതില്‍ കണക്കുപുസ്തകത്തിന്‍റെ
പുറംചട്ടയായപ്പോള്‍
കാതുകള്‍ കൊട്ടിയടക്കാനും
നാവിനു വിലങ്ങു തീര്‍ക്കാനും കൊതിച്ചു.
കുടിയിറക്കുവാന്‍ പല വഴികള്‍ തേടിയെങ്കിലും
കുടികിടപ്പവകാശത്തിന്‍റെ മുറവിളികളില്‍
അതു നിറഞ്ഞാടി.
കണക്ക്
ഏകാന്തതയെപ്പോലും
നുഴഞ്ഞു കയറാനനുവദിക്കാതെ
എനിക്ക് കാവല്‍ നില്‍ക്കുന്നു,
പിഴവുകളുടെ മണിമുഴക്കമായി.

No comments:

Post a Comment