Wednesday 27 June 2012

കാലമറിയാത്ത ഋതുക്കള്‍

എന്‍റെ ഋതുക്കള്‍ക്ക്
ഉദയാസ്തമനങ്ങളില്ല.

ചിലര്‍ ഉദയം കാണും
ചിലര്‍ അസ്തമയവും
ചിലര്‍ക്ക് രണ്ടുമന്യം.

എന്‍റെ ഋതുക്കള്‍ക്ക്
കാലക്രമങ്ങളില്ല.
അവയെ കലണ്ടറില്‍
പിടിച്ചുകെട്ടാനാവില്ല.

അവയെല്ലാം
എല്ലാ ദിവസവും
ഉണര്‍ന്നമരുന്നു.

ചില നേരങ്ങളില്‍
ചിലരെന്നെ പൊതിഞ്ഞുനില്‍ക്കും.
അവരുടെ
ആയുര്‍ദൈര്‍ഘ്യത്തിലേക്കു വിരല്‍ ചൂണ്ടി
വീമ്പിളക്കും.

ചില നേരങ്ങളില്‍
ചിലരൊന്നു കണ്ണുചിമ്മി
മറഞ്ഞുപോകും.

എന്‍റെ ഋതുക്കള്‍ക്ക്
കാലക്രമങ്ങളില്ല.
സമയവേഗങ്ങളില്‍
അവയെ തളച്ചിടാനാവില്ല.

ഉറക്കം

നിന്നെ എനിക്ക് വിശ്വാസമാണെന്ന്
കുറഞ്ഞപക്ഷം
എന്നെയെങ്കിലും
വിശ്വസിപ്പിക്കാന്‍ ശ്രമിക്കവേ
കണ്ണടച്ചിരിക്കാന്‍ നീ പറഞ്ഞപ്പോള്‍
നിന്‍റെ ആലിംഗനം കൊതിച്ചു ഞാന്‍
കാത്തിരിക്കെ
ഒരു ചുംബനം മാത്രം തന്നു
നീയെങ്ങു മറഞ്ഞു?
എന്തൊക്കെയായാലും
നിന്‍റെ സ്നേഹചുംബനത്തെ
അവര്‍
കോട്ടുവായെന്നു വിളിച്ചത്‌
എനിക്കിഷ്ടപ്പെട്ടില്ല!

Saturday 23 June 2012

ഒരു മഴയോരക്കാഴ്ച

ഇരുളിടങ്ങള്‍
പിഴിഞ്ഞെടുത്ത വിയര്‍പ്പിന്
കറ പടര്‍ന്ന പശിമ.

വെള്ളിനൂല്‍പ്പെയ്ത്തിന്‍റെ
വിശാലതയിലേക്ക്‌
അയാള്‍ ഇറങ്ങി നടന്നു.

മേഘങ്ങളില്‍
പൊതിഞ്ഞുവെച്ച പാപങ്ങളുടെ
വാള്‍മുനപ്പെയ്ത്തില്‍
പഞ്ചഭൂതശില്പ്പമുടഞ്ഞു.

ചോരയും നീരും
മാംസവും ചിന്തയും
മണ്ണില്‍ക്കുഴഞ്ഞ് ഒരു കുഴി നിറഞ്ഞു.

കലക്കവെള്ളത്തില്‍ പൊട്ടിച്ചിരിക്കുന്നു
കുഞ്ഞിക്കാലുകള്‍.
സ്വപ്നതീരങ്ങളിലേക്ക്
പ്രതീക്ഷകളുടെ ജലപാത തീര്‍ക്കുന്നു
കളിവഞ്ചികള്‍.
കൊള്ളിമീനെ ചൂണ്ടയിടുന്നു
നിഷ്കളങ്കബാല്യം.

നിലച്ചിട്ടില്ലാത്ത
ഋതുചക്രത്തില്‍ വിശ്വസിച്ച്
തിരുവാതിരപ്പാടത്ത് സ്വപ്നം വിതച്ച്
രണ്ടു കണ്ണുകള്‍.