Saturday 23 June 2012

ഒരു മഴയോരക്കാഴ്ച

ഇരുളിടങ്ങള്‍
പിഴിഞ്ഞെടുത്ത വിയര്‍പ്പിന്
കറ പടര്‍ന്ന പശിമ.

വെള്ളിനൂല്‍പ്പെയ്ത്തിന്‍റെ
വിശാലതയിലേക്ക്‌
അയാള്‍ ഇറങ്ങി നടന്നു.

മേഘങ്ങളില്‍
പൊതിഞ്ഞുവെച്ച പാപങ്ങളുടെ
വാള്‍മുനപ്പെയ്ത്തില്‍
പഞ്ചഭൂതശില്പ്പമുടഞ്ഞു.

ചോരയും നീരും
മാംസവും ചിന്തയും
മണ്ണില്‍ക്കുഴഞ്ഞ് ഒരു കുഴി നിറഞ്ഞു.

കലക്കവെള്ളത്തില്‍ പൊട്ടിച്ചിരിക്കുന്നു
കുഞ്ഞിക്കാലുകള്‍.
സ്വപ്നതീരങ്ങളിലേക്ക്
പ്രതീക്ഷകളുടെ ജലപാത തീര്‍ക്കുന്നു
കളിവഞ്ചികള്‍.
കൊള്ളിമീനെ ചൂണ്ടയിടുന്നു
നിഷ്കളങ്കബാല്യം.

നിലച്ചിട്ടില്ലാത്ത
ഋതുചക്രത്തില്‍ വിശ്വസിച്ച്
തിരുവാതിരപ്പാടത്ത് സ്വപ്നം വിതച്ച്
രണ്ടു കണ്ണുകള്‍.

1 comment:

  1. കൊള്ളിമീനെ ചൂണ്ടയിടുന്നു
    നിഷ്കളങ്കബാല്യം.

    ReplyDelete