Sunday 26 August 2012

വീടിനു മുന്നില്‍
പേരെഴുതിച്ചേര്‍ത്തതോടെ
കത്തുകളുടെ വരവുനിന്നു.

ചായം മാറ്റിയപ്പോള്‍
വന്ന പരാതി
അറകള്‍ക്ക് വലുപ്പം കുറഞ്ഞുവെന്ന്.

കൂട്ടിയും കുറച്ചും
തല ചൊറിഞ്ഞുനിന്ന
എഞ്ചിനീയറോട്
പറഞ്ഞു പണിയിച്ച
ഇടനാഴികള്‍ ഉപകാരത്തിനൊത്തു;
വാക്കുകളുടെ ശവമടക്ക്
അവിടെത്തന്നെയാക്കാം.

Sunday 12 August 2012

കരുതിവെപ്പ്

തിളയ്ക്കുന്ന തലയില്‍ നിന്ന് 
വിഷസൂചികള്‍ ചരിഞ്ഞുനോട്ടങ്ങളിലൂടെ 
പുറത്തേക്ക് ചീറ്റുന്നു.

അമ്പെയ്ത്തുകാരന്‍റെ ഉന്നമറിയാന്‍ 
ഉഴിഞ്ഞുവെച്ച നെഞ്ച് 
പുകഞ്ഞു തോടാവുന്നു.

അവന്‍റെ ദംഷ്ട്രയുടെ മൂര്‍ച്ചയില്‍ 
നിന്നൂറ്റിയെടുത്ത വിഷം 
കരുതിവെക്കുന്നുണ്ട്,
എണ്ണമറ്റ ചങ്കിടിപ്പ് കടഞ്ഞെടുത്ത 
ഉപ്പുചേര്‍ത്ത് 
പാനപാത്രം നിറയ്ക്കാന്‍.

Saturday 11 August 2012

ശവവണ്ടി

ബസ്സിന്‍റെ മുന്‍ചില്ലിനോട് 
ചേര്‍ന്നിരുന്ന് പുകഞ്ഞിരുന്ന 
ചന്ദനത്തിരിയെയും 
അത് കത്തിച്ചുവെച്ചവനെയും 
ശപിക്കുകയായിരുന്നു.

സഹികെട്ടിട്ടാവണം
അത് പറഞ്ഞത്,
'ഇതൊരു ശവവണ്ടിയാണ് 
നിങ്ങളൊക്കെ ശവങ്ങളും!'

നീര്പ്പോള

ഉണര്ച്ചകളില്ലാത്ത പ്രഭാതങ്ങളിലേക്ക് 
കുടിയേറിപ്പാര്‍ക്കണം
കാനേഷുമാരിക്കണക്കിലിടംപിടിയ്ക്കാത്ത 
നാടോടിയായി,
വരവും പോക്കും മുദ്രണം ചെയ്യാത്ത 
കാറ്റാകണം.
ഇടവേളകളില്‍ കെട്ടഴിച്ചുവിട്ട ഭ്രാന്തിന്‍റെ
അട്ടഹാസങ്ങളുടെ മുഴക്കം കേള്‍ക്കണം.
പക്ഷപാതങ്ങളില്ലാത്ത 
ഇരുളിന്‍റെ ചില്ലയില്‍ 
ഏറുമാടം കെട്ടണം.
കണ്പോളകള്‍ക്കകത്തും പുറത്തും 
ഒരുപോലെ നിറയുന്ന 
അതിരുകളും നിറങ്ങളുമില്ലാത്ത കാഴ്ചയില്‍
മതിമറക്കണം.
മറന്നു മറന്ന്
ഓര്‍മ്മയും മറവിയും ഒന്നാകുന്ന ലഹരിയില്‍ 
പതഞ്ഞൊരു കുമിളയായ്‌ തകരണം.