Monday 7 May 2012

ഇല വേരിനോട്

അന്ന് 
ഗര്‍ഭപാത്രത്തില്‍ 
ചുരുണ്ടിരുന്നപ്പോള്‍ 
നമ്മളെത്ര അടുത്തായിരുന്നു.

തോടുപൊട്ടി 
ഭൂഗര്‍ഭത്തിലേക്ക് 
നീ നിധി തേടി പോയതും 
താരങ്ങളെ തൊടാന്‍ 
ഞാന്‍ വായുവിലേക്കു കുതിച്ചതും 
എന്തിനായിരുന്നു..

ഋതുഭേദങ്ങളോടു പൊരുതി 
താരങ്ങളില്‍ ഞാന്‍ നട്ട കണ്ണുകള്‍ 
തളര്‍ന്നടഞ്ഞപ്പോള്‍ 
അടര്‍ന്നുരുണ്ട മഴനീര്‍ത്തുള്ളിയാണ് 
കൂട്ടിരുന്ന സ്വപ്നം 
മൂഡമായികതയെന്നു പറഞ്ഞുതന്നത്.

ഒടുവില്‍ 
ഞെട്ടടര്‍ത്തിയ ശിശിരത്തിന്‍റെ 
വിരല്‍ത്തുമ്പിലേറി 
ഞാന്‍ നിന്നിലേക്കു മടങ്ങുമ്പോള്‍ 
ഗുരുത്വാകര്‍ഷണത്തില്‍ ആത്മാവുമര്‍പ്പിച്ച് 
നീയെങ്ങോട്ടാണ് ഊളിയിടുന്നത്..

4 comments:

  1. എന്‍റെ സുര്യകാന്തി..
    ഒരിക്കല്‍ ഞാന്‍ ഞെട്ടറ്റു
    നിന്‍റെ മടിയില്‍ വീഴും..
    അപ്പോള്‍ എന്നിലെ സൂര്യശോണിമ
    മാഞ്ഞു പോയിട്ടുണ്ടാകും..
    അന്നു നീ എന്നെ നിന്നില്‍
    അലിയാന്‍ അനുവദിക്കുക..
    നിന്‍റെ വേരുകളില്‍ ഊര്‍ജ്ജത്തിന്‍റെ
    പുതിയ പ്രവാഹമായി ഞാന്‍ നിറയും..
    നീണ്ട അമാവാസി നാളുകള്‍ കഴിഞ്ഞെത്തുന്ന
    ഗ്രീഷ്മപക്ഷത്തെ നനുത്ത പ്രഭാതങ്ങളില്‍ ,
    നിന്നിലെ പുതിയ പ്രതീക്ഷകള്‍ തളിരിടുമ്പോള്‍ ,
    അതില്‍ ഒന്ന് ഞാനാകും വരെ,
    നഷ്ടപ്പെട്ട വസന്ത കാലത്തിന്‍റെ
    ഓര്‍മ്മകളില്‍ കാത്തിരിക്കാം..


    05/04/2010

    http://pranayasoonangal.blogspot.in/2010/04/05042010.html

    ReplyDelete
  2. ഇഷ്ടമായി

    എന്റെ ചിന്തകള്‍

    http://admadalangal.blogspot.com/

    ReplyDelete
  3. നേര്‍ത്ത വരികളില്‍ തീര്‍ത്ത മൂര്‍ത്ത ചിന്തകളാല്‍ ജീവിതത്തെ ലോലതയോടെ കോര്‍ത്തെടുക്കാന്‍ ഓര്‍മപ്പെടുത്തിയ കവിയത്രിക്ക് ആശംസകള്‍ ....

    ReplyDelete