Wednesday, 30 May 2012

മഴ

കൊലുസ്സു കൊഞ്ചിയ 
കാലൊച്ച കേട്ടാണ് 
കാത്തിരിപ്പിന്‍റെ വേനലില്‍ 
നിന്നിറങ്ങിച്ചെന്നത്.
മുറ്റത്തെത്തിയപ്പോഴേക്കും
പെറ്റിട്ട 
രണ്ടു നീര്‍ചാലുകളെ
അനാഥമാക്കി
അവളെങ്ങോ മറഞ്ഞിരുന്നു.

Thursday, 24 May 2012

തിരിച്ചുവരവ്‌

പേരാറിന്‍റെ
ഗര്‍ഭഗൃഹത്തിനു മുന്നില്‍ 
തപം ചെയ്യുന്നു
ഭഗീരഥന്‍റെ പിന്മുറക്കാരന്‍.

മാനം കവര്ന്നിട്ടും 
മാറു പിളര്‍ന്നിട്ടും മതിയാകാതെ
മാംസം നഖങ്ങളില്‍ കൊരുത്തവരോടുള്ള
കോപാഗ്നിയുടെ തീഷ്ണജ്വാലകള്‍
അവനെ പൊതിഞ്ഞു.

ആളിയിട്ടുമണയാത്ത
തപത്തില്‍ കനിഞ്ഞ്‌
അവളിറങ്ങി വന്നു,
കെട്ടിപ്പടുത്ത മഹാസൗധങ്ങളുടെ
ചുവരുകളില്‍ നിന്ന്.
ആത്മാവു കാണിക്കവെച്ചവന്‍റെ 
മോക്ഷത്തിനായി,
എരിഞ്ഞലിഞ്ഞവന്‍റെ
വിഭൂതി ചാര്‍ത്തി
ധ്യാനത്തിന്‍റെ കടലുതേടി.



Monday, 7 May 2012

ഇല വേരിനോട്

അന്ന് 
ഗര്‍ഭപാത്രത്തില്‍ 
ചുരുണ്ടിരുന്നപ്പോള്‍ 
നമ്മളെത്ര അടുത്തായിരുന്നു.

തോടുപൊട്ടി 
ഭൂഗര്‍ഭത്തിലേക്ക് 
നീ നിധി തേടി പോയതും 
താരങ്ങളെ തൊടാന്‍ 
ഞാന്‍ വായുവിലേക്കു കുതിച്ചതും 
എന്തിനായിരുന്നു..

ഋതുഭേദങ്ങളോടു പൊരുതി 
താരങ്ങളില്‍ ഞാന്‍ നട്ട കണ്ണുകള്‍ 
തളര്‍ന്നടഞ്ഞപ്പോള്‍ 
അടര്‍ന്നുരുണ്ട മഴനീര്‍ത്തുള്ളിയാണ് 
കൂട്ടിരുന്ന സ്വപ്നം 
മൂഡമായികതയെന്നു പറഞ്ഞുതന്നത്.

ഒടുവില്‍ 
ഞെട്ടടര്‍ത്തിയ ശിശിരത്തിന്‍റെ 
വിരല്‍ത്തുമ്പിലേറി 
ഞാന്‍ നിന്നിലേക്കു മടങ്ങുമ്പോള്‍ 
ഗുരുത്വാകര്‍ഷണത്തില്‍ ആത്മാവുമര്‍പ്പിച്ച് 
നീയെങ്ങോട്ടാണ് ഊളിയിടുന്നത്..