Wednesday, 20 February 2013

പെറ്റ പെണ്ണ്

പത്തുമാസം കൊണ്ട്
ഒരുവളൊരു കൊട്ടാരം കെട്ടി
താമസത്തിനൊരുങ്ങുമ്പോഴാണ്‌
പുറമ്പോക്കിലെ
കെട്ടിടം പൊളിക്കാന്‍
ഉത്തരവ് വന്നത്.
ഉത്തരവിലെ മരണമണി
മുഴങ്ങിയിട്ടും
പൊളിച്ചു തീര്‍ന്നില്ല കൊട്ടാരം;
അത്രമേല്‍
സൂക്ഷ്മതയോടെയായിരുന്നു
പടവത്രയും.
പൊളിച്ചിട്ടും പൊളിച്ചിട്ടും
തകര്‍ന്നില്ല,
കൊട്ടാരത്തിന്‍റെ അസ്ഥികൂടം.
കല്ലും കമ്പിയും തുടങ്ങിയെല്ലാം
പടിയിറങ്ങിപ്പോയിട്ടും
അവിടെയൊരു കൊട്ടാരം
തലയുയര്‍ത്തിക്കൊണ്ടങ്ങനെ.

പത്തുമാസം ചുമന്നുതന്നെ
അവളും പെറ്റു.
അവള്‍, പെറ്റ പെണ്ണ്.
അവളുടെ കുഞ്ഞ്
ഒരിക്കലും കരഞ്ഞില്ല, ചിരിച്ചില്ല.
കണ്ടതും കേട്ടതുമില്ല.
അതുകൊണ്ടു മാത്രം
അതുകൊണ്ടു മാത്രം
അവള്‍ അമ്മയായില്ല.
പെറ്റ പെണ്ണു മാത്രമായി.

എങ്കിലും
അവള്‍ അറിഞ്ഞു
അവള്‍ മാത്രമറിഞ്ഞു
അമ്മയെ കണ്ചിമ്മി നോക്കാത്ത
മാറിടം നുകരാത്ത
കുഞ്ഞിന്‍റെ
ചിരിയും കരച്ചിലും.
അവള്‍ മാത്രമറിഞ്ഞു
മരവിച്ചിറങ്ങി വന്ന
കുരുന്നിന്‍റെ ചൂട്.

ആര്‍ക്കുമല്ലാതെ ചുരത്തുന്ന
മുലപ്പാലിന്
കയ്പെന്നോര്‍ത്ത്
കണ്ണുകള്‍ തോരാതെ പെയ്തു.

Saturday, 16 February 2013

കാവല്‍

 കാവല്‍മാടത്തിന്‍റെ തൂണുകള്‍ക്കെല്ലാം  
ആത്മാവ് കാത്തിരിപ്പ്.
വിടര്‍ന്നും കൂമ്പിയും 
സന്ധ്യകള്‍ ഊഴം മാറുമ്പോഴും 
ഉലയാത്ത കണ്‍കളില്‍ 
പ്രതീക്ഷയ്ക്കും ദൈന്യതയ്ക്കും 
ഭേദമില്ല.
അനുതാപകര്‍ക്കും 
സഹതാപകര്‍ക്കും 
ഒറ്റയൊരുത്തരം നിസ്സംഗമായി :
ഇനിയുള്ള ജന്മവും 
കാവല്‍ നില്‍ക്കാം ഞാന്‍ 
കാത്തിരിപ്പെന്നൊന്ന് 
അണയും  വരെ.